ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയ്‌ക്കെതിരെ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോല്‍ക്കത്ത ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ്. രാഷ്ട്രീയ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി (ഐ-പാക്) യുമായി ബന്ധപ്പെട്ട ഇ.ഡി. റെയ്ഡിനിടെ മുഖ്യമന്ത്രി മമത ബാനര്‍ജി ഇടപെട്ട് രേഖകളും ഇലക്ട്രോണിക് തെളിവുകളും 'ബലമായി' എടുത്തുകൊണ്ടുപോയെന്നാണ് ഇഡിയുടെ ആരോപണം.
ഐ-പാക് ഓഫീസിലും കോ-ഫൗണ്ടര്‍ പ്രതീക് ജെയിന്‍റെ വസതിയിലും ഇഡി തിരച്ചില്‍ നടത്തുകയായിരുന്നു. കല്‍ക്കരി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലായിരുന്നു റെയ്ഡ്. മമത ബാനര്‍ജി പൊലീസ് സംഘത്തോടൊപ്പം എത്തി ഇഡി ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചെന്നും പ്രധാന തെളിവുകളായ ഫിസിക്കല്‍ ഡോക്യുമെന്‍റുകളും ഇലക്ട്രോണിക് ഉപകരണങ്ങളും ബലമായി എടുത്തുകൊണ്ടുപോയെന്നും ഇഡി ആരോപിക്കുന്നുണ്ട്.
ഇത് കള്ളപ്പണം വെളുപ്പിക്കല്‍ പ്രകാരമുള്ള അന്വേഷണത്തിന് നേരിട്ടുള്ള തടസ്സമാണെന്നും നിയമവ്യവസ്ഥയെ തകര്‍ക്കുന്നതാണെന്നും ഇഡി പറയുന്നു. ഇത്തരം ഇടപെടല്‍ സ്റ്റാറ്റിയൂട്ടറി അന്വേഷണ ഏജന്‍സിയായ ഇഡിയുടെ സ്വതന്ത്രാധികാരത്തിന് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണെന്നും ഇഡി ഹര്‍ജിയില്‍ ആരോപിക്കുന്നു.
സിബിഐയെ കൊണ്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യിച്ച് മമത ബാനര്‍ജി, സംസ്ഥാന പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ പങ്ക് അന്വേഷിക്കണമെന്നും ഇഡി ആവശ്യപ്പെട്ടു. എന്നാല്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള രഹസ്യ വിവരങ്ങള്‍ ചോര്‍ത്തുക ലക്ഷ്യമിട്ടുള്ളതാണ് ഇ.ഡി. റെയ്‌ഡെന്നാണ് ടി.എം.സി.യുടെ നിലപാട്. കേസ് ജനുവരി 14ന് കോടതി പരിഗണിക്കും.